Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.R.Meera

മോദിഭരണത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തകർന്നു: കെ.ആർ. മീര

കോട്ടയം: 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ പലതും തകർച്ചയിലേക്കു കൂപ്പുകുത്തിയെന്ന് എഴുത്തുകാരി കെ.ആർ.മീരയുടെ വിമർശനം. ഡൽഹിയിലെ വിദ്യാർഥിസമരത്തെ പിന്തുണച്ചുകൊണ്ട് അവർ ഫേസ്ബുക്കിൽ ഇട്ട കുറിപ്പിലാണ് മോദിസർക്കാരിന്‍റെ കാലയളവിൽ വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ പിന്നിലേക്കു പോയെന്നു കുറ്റപ്പെടുത്തുന്നത്. ഇത്തരംകാര്യങ്ങൾ ചൂണ്ടിക്കാണിക്കേണ്ട പ്രതിപക്ഷം വേണ്ട രീതിയിൽ പ്രവർത്തിച്ചില്ലെന്നും അവർ പറയുന്നു. നീറ്റ് പരീക്ഷാ നടത്തിപ്പിലെ വീഴ്ചമൂലം 22 കുട്ടികൾ ജീവനൊടുക്കിയതിന്‍റെ പൂർണ ഉത്തരവാദികൾ കേന്ദ്രസർക്കാരാണെന്നും അവർ കുറപ്പിൽ ചൂണ്ടിക്കാട്ടുന്നു. കുറിപ്പിന്‍റെ പൂർണരൂപം ഇങ്ങനെ:

2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നു. തുടർന്നു നാം കണ്ടതു രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തകർച്ചയാണ്. ഒരു പൊതുമേഖലയിലെ ഏതു സ്ഥാപനവും തകരുമ്പോൾ ഇല്ലാതാകുന്നതു സ്ഥാപനം മാത്രമല്ല. സംവരണം അഥവാ സാമൂഹികനീതിയുമാണ്. പിന്നോക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ആനുകൂല്യങ്ങളും തുല്യപങ്കാളിത്തവുമാണ്.

സർക്കാരിനെക്കൊണ്ട് അവരുടെ ചുമതല നിർവഹിപ്പിക്കേണ്ടതു പ്രതിപക്ഷമാണ്. പക്ഷേ, അവരതു വേണ്ടവിധം നിറവേറ്റുന്നില്ല. കഴിഞ്ഞ ഒന്നര ദശകമായി രാജ്യത്തെ പ്രധാന പ്രതിപക്ഷം വിദ്യാർത്ഥികളും യുവജനങ്ങളുമാണ്. അവരാണ് ഇന്ത്യയെന്ന ആശയത്തിനുവേണ്ടി പോരാടുന്നത്. 2015ലും 2016ലും 2019ലും അവരുടെ പോരാട്ടം ന്യൂഡൽഹിയിൽ കണ്ടു. ഇന്നിപ്പോൾ ഡൽഹിയിൽ അവർ വീണ്ടും സമരം ചെയ്യുന്നു.

ഇത്തവണ കാരണം കൂടുതൽ ഗുരുതരമാണ്. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനപ്പരീക്ഷയിൽപ്പോലും നടന്ന അട്ടിമറി. ചോദ്യപ്പേപ്പർ ചോർന്നു. ഭാവി അനിശ്ചിതത്വത്തിലായതിനെത്തുടർന്ന് ഇരുപത്തിരണ്ടു വിദ്യാർഥികൾ ആത്മഹത്യ ചെയ്തെന്നാണു റിപ്പോർട്ട്. അവരുടെ മരണത്തിന് ഉത്തരവാദി കേന്ദ്ര സർക്കാർ മാത്രമാണ്. ഇരുപത്തിരണ്ടു യുവാക്കളുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിലാണു ഭരണകൂടം മൌനം തുടരുന്നത്. ഇതാണു സിജെപി സമരത്തിനു ഹേതു.

രാജ്യത്തെ യുവതലമുറ നീതി ആവശ്യപ്പെടുന്നു, യുവതലമുറ അക്കൌണ്ടബിലിറ്റി ആവശ്യപ്പെടുന്നു, യുവതലമുറ തങ്ങൾക്ക് അവകാശപ്പെട്ട സ്വാതന്ത്ര്യം പിടിച്ചുവാങ്ങുന്നു. അവരെ ശാരീരികമായും മാനസികമായും നശിപ്പിക്കാൻ ഭരണകൂടം ശ്രമിക്കുന്നു - അതാണു ഡൽഹിയിൽ നടക്കുന്നത്. പൗരൻമാരെ നിശബ്ദരാക്കൽ ഒരു രാഷ്‌ട്രീയ അജൻഡ ആണ്. ശബ്ദിക്കുന്നവരുടെ വിശ്വാസ്യത തകർക്കൽ അതിന്‍റെ ആദ്യപടിയാണ്. എന്നെ ഉൾപ്പെടെ എത്രയോ പേരെ വ്യാജആരോപണങ്ങൾ പരത്തി, ആക്ഷേപിച്ച്, അപമാനിച്ച്, ആത്മവിശ്വാസം നശിപ്പിച്ചു നിശബ്ദരാക്കാൻ എന്തെല്ലാം ശ്രമങ്ങൾ നടക്കുന്നു.

ഈ പശ്ചാത്തലത്തിൽ എന്‍റെ പ്രിയപ്പെട്ട Gen Z പോരാളികളേ, നിങ്ങളുടെ ധീരതയ്ക്കു മുമ്പിൽ ഞങ്ങൾ തലകുനിക്കുന്നു. ആണികൾ തറച്ച ലാത്തികൾ നിങ്ങൾക്കു മേൽ വീഴുമ്പോൾ നിങ്ങൾ ചിരിക്കുന്നു. നിങ്ങളുടെ ചിരി ഞങ്ങളെ കരയിപ്പിക്കുന്നു.

എന്‍റെ പ്രിയപ്പെട്ട യുവാക്കളേ, എനിക്ക് നിങ്ങളോട് ഒരു അപേക്ഷ മാത്രമേയുള്ളൂ, ഞങ്ങളെ നയിക്കുക. രാജ്യത്തെ നയിക്കുക. ധൈര്യം എന്താണെന്ന്, സ്വാതന്ത്ര്യം എന്താണെന്ന്, സാഹോദര്യത്തിന്‍റെ സന്തോഷം എന്താണെന്നു ഞങ്ങളെയും പഠിപ്പിക്കുക. ശബ്ദമുയർത്താനും പൊരുതിനിൽക്കാനും നിങ്ങൾ ഞങ്ങൾക്കു ശക്തി തരിക.

Latest News

Corehub Up